ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ യുദ്ധം രൂക്ഷമായതും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും പാചകവാതക ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ ജനങ്ങൾ സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രതിദിനം ശരാശരി 55.7 ലക്ഷം സിലിണ്ടറുകളായിരുന്നു ബുക്ക് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 75.7 ലക്ഷമായി ഉയർന്നു. ഇത് വെറും ഭീതി മൂലമുള്ള ബുക്കിംഗാണെന്നും രാജ്യത്ത് നിലവിൽ പാചകവാതകത്തിന് ക്ഷാമമില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
എൽപിജി സിലിണ്ടറുകളുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കാൻ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യത്ത് 1.5 കോടി പിഎൻജി ഉപഭോക്താക്കളുണ്ട്. പൈപ്പ് ലൈൻ സൗകര്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ കണക്ഷൻ എടുക്കണമെന്നും സർക്കാർ നിർദേശിച്ചു.